ഹൈദരാബാദിലെ ആക്രി ഗോഡൗണില്‍ തീപിടുത്തം; 11 മരണം

ഹൈദരാബാദ് ഭോയ്ഗുഡയിലെ ആക്രി ഗോഡൗണില്‍ തീപിടുത്തത്തില്‍ 11 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റെസിഡന്‍ഷ്യല്‍ കോളനിയില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

എട്ട് മൃതദേഹങ്ങളും പുറത്തെടുത്ത് കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി ഡിസിപി അറിയിച്ചു. മരിച്ചവര്‍ ബിഹാര്‍ സ്വദേശികളാണ്. ഗോഡൗണിന്റെ മുകള്‍ നിലയില്‍ തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു. 13 ഓളം പേരാണ് ഉണ്ടായിരുന്നത്.

എട്ടു ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ രാവിലെ 7 മണിയോടെയാണ് തീ അണച്ചത്. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അവയെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണം. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മന്ത്രി തലസാനി ശ്രീനിവാസ യാദവ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രി സഹായവും വാഗ്ദാനം ചെയ്തു.