ഫാത്തിമയുടെ മരണം: ആരോപണവിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും; ചെന്നൈയില്‍  ഇന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഐഐടി അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധനാഫലം വിശദമായി പരിശോധിച്ച ശേഷമേ തുടര്‍നടപടി ഉണ്ടാകൂ. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

Read more

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നല്‍കി, ഡല്‍ഹിയില്‍ നിന്ന് ഡയറക്ടര്‍ മടങ്ങിയെത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് ഐഐടി സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ, വിദ്യാര്‍ത്ഥികകളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി തമിഴ്നാട്ടിലെ കോളജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെന്നൈയില്‍ പ്രതിഷേധിക്കും.