മകന്റെ മരണവാര്‍ത്ത അറിയാതെ അച്ഛനും യാത്രയായി; കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥിന്റെ പിതാവ് അന്തരിച്ചു

കടബാദ്ധ്യതയെ തുടര്‍ന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ് ഹെഗ്‌ഡെയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ (95) മരിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.

മകന്‍ മരിച്ച് ഒരു മാസത്തിനു ശേഷമാണ് പിതാവിന്റെ മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്റെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപ്രതി അധികൃതര്‍ നല്‍കുന്ന വിവരം. സിദ്ധാര്‍ത്ഥ മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് മൈസൂരിലെ ആശുപത്രിയില്‍ പിതാവിനെ സന്ദര്‍ശിച്ചിരുന്നു.

ജൂലൈ 30-നാണ് വി.ജി.സിദ്ധാര്‍ഥ മംഗളൂര്‍ – കാസര്‍കഗോഡ് ദേശീയപാതയിലുള്ള നേത്രാവതിയിലെ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഒരു ദിവസത്തിനു ശേഷമാണ് പുഴയില്‍ നിന്നു മൃതദേഹം കണ്ടെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പെഴുതിയ ശേഷമാണ് സിദ്ധാര്‍ഥ പുഴയില്‍ ചാടിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മരുമകന്‍ കൂടിയാണു വി.ജി. സിദ്ധാര്‍ഥ.