കർഷക സമരം തുടരുന്നു; സമരം അലങ്കോലമാക്കാൻ പദ്ധതി, നേതാക്കളെ വധിക്കാനായി ആക്രമിയെത്തി, ട്രാക്ടർ റാലി തടസ്സപ്പെടുത്തൽ ലക്ഷ്യമെന്ന്

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്യുന്ന കർഷക നേതാക്കളെ വധിക്കാൻ ശ്രമം നടന്നെന്ന് ആരോപണം.

കർഷക സമരം അട്ടിമറിക്കാനും നേതാക്കൾക്കു നേരെ വെടിവെക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കർഷകർ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.

നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. അർധരാത്രിയോടെയാണ് ആക്രമിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ കർഷകർ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്.

കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘം ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു.