സമരം ശക്തമാക്കാൻ കർഷകർ; മാര്‍ച്ച് 26 ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി കര്‍ഷക സമരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭാരത ബന്ദ് നടത്താനുള്ള നീക്കമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരം മാര്‍ച്ച് 26ന് നാല് മാസം പൂര്‍ത്തിയാകും. നവംബര്‍ 26നാണ് സമരം തുടങ്ങിയത്. സമരം രണ്ട് മാസം പൂര്‍ത്തിയായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ അടിത്തറ വിപുലീകരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2020 ഡിസംബര്‍ എട്ടിനും കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.