സമരം ശക്തമാക്കാനൊരുങ്ങി കർഷകർ, സമരഭൂമികളിൽ ഇന്ന് മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കും

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം കടുപ്പിച്ച് കർഷകർ. സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമികളിൽ ആദരാഞ്ജലികൾ അർപ്പിക്കും. ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ വെള്ളിയാഴ്ച്ച യോഗം ചേരാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.

സമരം കൂടൂതൽ ശക്തമാക്കി കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് കർഷകസംഘടകളുടെ നീക്കം. തുടർസമരങ്ങളുടെ ഭാഗമായി ഇന്നലെ കർഷകർ സമ്പൂർണ്ണ വിപ്ലവ് ദിവസമായി ആചരിച്ചിരുന്നു. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും ക‍ർഷകർ  നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

Read more

യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു. ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. ഇതിനിടെ ഹരിയാനയിലെ തോഹാനയിൽ ജെ ജെ പി എം എൽ എ യ്ക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ കർഷകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് യോഗേന്ദ്ര യാദവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ശക്തമായി . ​പിരിഞ്ഞു പോയില്ലെങ്കിൽ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കർഷക സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് തികയാത് വ്യക്തമാക്കി