വിദ്വേഷ പ്രസംഗങ്ങള്‍ പ്രോത്സാഹിപ്പിച്ച ഫെയ്സ്ബുക്ക് എക്‌സിക്യൂട്ടീവ് അങ്കി ദാസ് രാജിവെച്ചു

ഫെയ്സ്ബുക്ക് ഇന്ത്യ ഏക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് അങ്കി ദാസ് രാജിവെച്ചു. ചുമതലയിലിരിക്കെ ബിജെപി- ആര്‍എസ്എസ് തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നേരെ അങ്കി ദാസ് കണ്ണടച്ചെന്ന വാർത്ത വലിയ വിവാദമായിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല അങ്കി ദാസ് രാജിവെച്ചതെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ എം.ഡി അജിത്ത് മോഹന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഹിന്ദു ദേശീയവാദികളും സംഘങ്ങളും വിദ്വേഷ പ്രചാരണം നടത്തിയ സന്ദർഭങ്ങളിൽ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെയും ദക്ഷിണ-മദ്ധ്യേഷ്യയിലെയും പോളിസി ഡയറക്ടറായ അങ്കി ദാസ് അതിനുനേരെ കണ്ണടച്ചെന്ന ആരോപണം ഉണ്ടായിരുന്നു. ഫെയ്സ്ബുക്ക് അതിന്റെ നിയമങ്ങൾ പാലിച്ച് അത്തരം പോസ്റ്റുകൾ നീക്കം ചെയ്തില്ലെന്നും വിദ്വേഷ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാതിരിക്കാന്‍ അങ്കി ദാസ് ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും വാൾസ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താന്‍ ബിജെപി ഫെയ്സ്ബുക്കുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉപയോഗിച്ചുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഫെയ്സ്ബുക്കിനെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഒരു കക്ഷിക്ക് വേണ്ടിയും പക്ഷാപാതപരമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ പ്രതികരണം.

ഇന്ത്യയിലെ മുസ്‌ലിംകൾ “അധഃപതിച്ച സമൂഹമാണ്”, അവർക്ക് “മതത്തിന്റെ വിശുദ്ധിയും ശരീഅത്ത് നടപ്പാക്കലും അല്ലാതെ മറ്റൊന്നുമില്ല”, എന്ന അങ്കി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. സി.‌എ‌.എ വിരുദ്ധ പ്രതിഷേധത്തിന് മറുപടിയായി ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് പോസ്റ്റ് എഴുതിയത്, 2019- ൽ അങ്കിദാസ് തന്റെ പേജിൽ ഇത് പങ്കുവെയ്ക്കുകയായിരുന്നു. പിന്നീട് മുസ്ലിം വിരുദ്ധ പോസ്റ്റ് പങ്കിട്ടതിന് കമ്പനിയിലെ മുസ്ലിം ജീവനക്കാരോട് അങ്കി ദാസ് ക്ഷമ ചോദിച്ചിരുന്നു.