അമേഠിയില്‍ രാഹുല്‍ പരാജയഭീതിയില്‍; തിരഞ്ഞെടുപ്പില്‍ തോല്‍വി അഭിമുഖീകരിക്കുന്ന പ്രമുഖര്‍

എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തി വെട്ടുന്ന എന്‍ഡിഎയുടെ മുന്നേറ്റത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ്. വാരണാസിയില്‍ നിന്ന് നാലു ലക്ഷത്തിന് മേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്ന് ജയിച്ച് കയറി. ഗാന്ധി നഗറില്‍ വിജയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അഞ്ചു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷമാണ് ഉള്ളത്.

എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പരാജയ ഭീതിയിലാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 20,000  വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയാണ് ഇവിടെ മുന്നില്‍. അതേസമയം വയനാട്ടില്‍ നാലു ലക്ഷത്തിനടുത്ത് വോട്ടുകളുമായി രാഹുല്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഊര്‍മിള മണ്ഡോദ്കറെ മത്സരിപ്പിച്ച് മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് അത്ഭുതം പ്രതീക്ഷിച്ചെങ്കിലും യാതൊന്നും നടന്നില്ല. ബിജെപിയുടെ ഗോപാല്‍ ഷെട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്.

എച്ച് ഡി ദേവഗൗഡ തുംകൂറില്‍ പിന്നിലാണ്. കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ സോലാപൂരില്‍ പിന്നിലാണ്. ബാര്‍മറില്‍ കോണ്‍ഗ്രസ് നേതാവ് മാന്‍വേന്ദ്ര സിംഗ് പിന്നിലാണ്. വീരപ്പ മൊയ്‌ലി, രാജ് ബബ്ബാര്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നടി ജയപ്രദ, കനയ്യ കുമാര്‍, പ്രിയ ദത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, ഷീല ദീക്ഷിത്, ശത്രുഘൻ സിൻഹ, വിജേന്ദർ സിംഗ്, പവൻ കുമാ‍ർ ബൻസാൽ, രേണുക ചൗധരി തുടങ്ങിയവരും പിന്നിലാണ്.