ഫലം വൈകുമെന്ന പഴയ പല്ലവി ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യം ഇ.വി.എം മെഷീനുകള്‍ എണ്ണും, രസീത് പിന്നീടെന്നും കമ്മീഷന്‍, 22 പ്രതിപക്ഷപാര്‍ട്ടികളുടെ അവസാന പ്രതീക്ഷയും ഇല്ലാതെയായി

തിരഞ്ഞെടുപ്പ് യന്ത്രങ്ങളിലും ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും വ്യാപക ക്രമക്കേടുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണി പിന്നീട് മെഷിനുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

ആദ്യം ഇവിഎം മെഷിനുകള്‍ എണ്ണുമെന്ന് കമ്മീഷന്‍. ആദ്യം ഇവിഎം എണ്ണിയില്ലെങ്കില്‍ ഫലം വരാന്‍ വൈകുമെന്നും അതുകൊണ്ട് പിന്നീട് രസീതുകള്‍ എണ്ണാമെന്നുമാണ് കമ്മീഷന്റെ നിലപാട്. അതല്ലെങ്കില്‍ ഫലം വരാന്‍ ഏറെ വൈകുമെന്നുമാണ് കമ്മീഷന്‍ പറയുന്നത്. ഇതോടെ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷമുന്നയിക്കുന്ന അവസാന പ്രതീക്ഷയും മങ്ങി. നേരത്തെ പലകുറി വോട്ടിംഗ് യന്ത്രത്തെ കുറിച്ചും വിവി പാറ്റ് എണ്ണുന്നതുമായി ബന്ധപ്പട്ടും ഏറെ പരാതികള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് സുപ്രീം കോടതിയും ഇതെല്ലാം തള്ളുകയായിരുന്നു.

ഇതിനിടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത്. ഇതെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമായതോടെയാണ് പ്രതിപക്ഷം അവസാന ശ്രമം എന്ന നിലയില്‍ കമ്മീഷനെ ഒരിക്കല്‍ കൂടി സമീപിച്ചത്. ഇതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തില്‍ കോടതികള്‍ക്കും പങ്കുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ ചോദ്യം വിവാദമായി.
വിവ് പാറ്റ് പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തേണ്ടെന്ന് ആവര്‍ത്തിച്ച് വിലക്കുന്ന സുപ്രീം കോടതിയ്ക്കും തിരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തില്‍ പങ്കുണ്ടോയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ ചോദ്യം. രാജ്യത്തെ ബിജെപി ഉള്‍പ്പെടുന്ന എന്‍ ഡി എ ഒഴികെ 22 പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും വിവി പാറ്റ് എണ്ണണമെന്ന ആവശ്യത്തെ കോടതി തള്ളിക്കളയുകയാണുണ്ടായത്. നരേന്ദ്രമോദി അധികാരത്തിലെത്തിയതു മുതല്‍ വിവി പാറ്റില്‍ പ്രതിപക്ഷവും പൊതുസമൂഹവും ആശങ്ക പ്രകടിപ്പിക്കുന്നതാണ്.എന്നാല്‍ തിരഞ്ഞെടുപ്പ കമ്മീഷനും സുപ്രീം കോടതിയും ഇത്തരം ആവലാതികള്‍ തള്ളിക്കളയുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏത് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയാലും താമരയില്‍ വീഴുന്ന നുറുകണക്കിന് സംഭവങ്ങളാണ് രാജ്യത്ത് ഏതാണ്ടല്ലാം സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇക്കുറി കേരളത്തിലും ഇത്തരം പരാതികള്‍ ഉണ്ടായിരുന്നു. ഇതു കൂടാതെയാണ് ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള പുറത്ത് വരുന്ന വാര്‍ത്തകള്‍. മെഷിനുകള്‍ വ്യാപകമായി കടത്തുന്നുവെന്നും പകരം കൊണ്ടുവെയ്ക്കുന്നു എന്നൊക്കെയാണ് പരാതികള്‍. ഇതിനെ തുടര്‍ന്നാണ് 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും വലിയ, വിശ്വാസ്യതയുള്ള ജനാധിപത്യ പ്രക്രിയയെ കുറിച്ച് ആ രാജ്യത്തെ 22 പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ കോടതികള്‍ ഇത് മുഖവിലക്കെടുക്കാതെ തള്ളുകയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിയ്ക്കും പങ്കുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവന വിവാദമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിവി പാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉദിത് രാജ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

നേരത്തെ വിവി പാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവി പാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.