പി.എം മോദി എടുത്തിരിക്കുന്നത് ജീവചരിത്രമായല്ല, പുണ്യാത്മാവിന്റെ കഥ പറയുംപോലെ; തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കമ്മീഷന്‍ നിലപാട് ആവര്‍ത്തിച്ചു. സിനിമ കണ്ടശേഷം നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമ എടുത്തിരിക്കുന്നത് ജീവചരിത്രമായിട്ടല്ല പുണ്യാത്മാവിന്റെ കഥ പറയും പോലെയാണെന്നും അതിനാല്‍ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

പി.എം നരേന്ദ്രമോദി സിനിമക്കെതിരായ പരാതിയില്‍ നടപടി എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനം വിലക്കിയുള്ള കമ്മീഷന്റെ ഉത്തരവ്. പി.എം നരേന്ദ്രമോദി സിനിമയ്ക്ക് പുറമെ എന്‍ടിആര്‍ ലക്ഷ്മി, ഉദ്യാമ സിംഹം എന്നീ സിനിമകള്‍ക്കും വിലക്കുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇവ ഇനി പ്രദര്‍ശിപ്പിക്കാനാകൂ.

സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ മാതൃകാ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.