തിരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും വോട്ടെടുപ്പിന്റെ "വിനാശകരമായ പരിണതഫലങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു": യു.പി കോടതി

ഏതാനും സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അനുവദിച്ചതിന്റെയും ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും വിനാശകരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതികളും സർക്കാരും പരാജയപ്പെട്ടുവെന്ന് അലഹബാദ് ഹൈക്കോടതി.

ജസ്റ്റിസ് സിദ്ധാർത്ഥ് വർമ്മയുടെ സിംഗിൾ ജഡ്ജി ബെഞ്ചാണ് തിങ്കളാഴ്ച ഈ നിരീക്ഷണങ്ങൾ നടത്തിയത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദ് ആസ്ഥാനമായുള്ള ഒരു കെട്ടിട നിർമ്മാതാവിന് “പ്രത്യേക കാരണങ്ങളാൽ” അറസ്റ്റിൽ നിന്ന് 2022 ജനുവരി വരെ സംരക്ഷണം നൽകികൊണ്ട് നടത്തിയ നിരീക്ഷണത്തിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. അനധികൃതമായി സ്വത്ത് കൈവശം വച്ചുവെന്നാരോപിച്ച് കെട്ടിട നിർമ്മാതാവിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു.

“കൊറോണ വൈറസ് പകർച്ചവ്യാധി പോലുള്ള കാരണങ്ങളാൽ മരണത്തെ ഭയക്കുന്നു എന്നത് ഒരു പ്രതിക്ക് മുൻ‌കൂട്ടി ജാമ്യം നൽകുന്നതിനുള്ള ഒരു കാരണമായി കണക്കാക്കാം” എന്ന് ഉത്തരവിൽ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

18 പേജുള്ള മുൻ‌കൂർ ജാമ്യാപേക്ഷ ഉത്തരവിന്റെ ഭാഗമായ വിശദമായ നിരീക്ഷണങ്ങളിൽ,  ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ കോവിഡ് വ്യാപിച്ചത് എങ്ങനെയെന്ന് കോടതി ചൂണ്ടിക്കാട്ടി, സംസ്ഥാനത്ത് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന്റെ കുതിപ്പിന് കാരണമായതായി കോടതി നിരീക്ഷിച്ചു.

“നഗരപ്രദേശങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വളരെ ബുദ്ധിമുട്ടുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയ ഗ്രാമീണ ജനതയെ പരിശോധിക്കുക, രോഗം കണ്ടെത്തുക, ചികിത്സിക്കുക എന്നിവ വളരെ ബുദ്ധിമുട്ടാണ്. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പും വിഭവങ്ങളും നിലവിൽ സംസ്ഥാനത്തിന് ഇല്ല,” അലഹബാദ് ഹൈക്കോടതി പറഞ്ഞു.

Read more

സംസ്ഥാനത്ത് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ധാരാളം എഫ്ഐആർ ഗ്രാമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ അല്ലാതെ തന്നെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ ഉയർന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള ഗ്രാമങ്ങളുടെ മൊത്തത്തിലുള്ള സ്ഥിതി കണക്കിലെടുത്താൽ കേസുകളിൽ പ്രതികളായ ധാരാളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവാൻ ഇടയുണ്ട്, ഇത് പരിശോധിച്ചിട്ടും ഉണ്ടാവില്ല എന്നും കോടതി നിരീക്ഷിച്ചു.