രാജ്യത്തെ ഇ.വി.എം കേന്ദ്രങ്ങളില്‍ വ്യാപക ക്രമക്കേട്; സ്‌ട്രോംഗ് റൂമുകളിലേക്ക് പുറത്തു നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം; പലയിടങ്ങളിലും സംഘര്‍ഷം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ സ്ട്രോംഗ് റൂമിലേക്ക് പുറത്തു നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം. യുപി, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഇവിഎം എത്തിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. എന്നാല്‍ ഇവ റിസര്‍വ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ഇന്നലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കങ്ങളും സംഘര്‍ഷവുമുണ്ടായി. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടെ കൈകളില്‍ ബിജെപി പ്രവര്‍ത്തകര്‍ തലേ ദിവസം ഭീഷണിപ്പെടുത്തി മഷി പുരട്ടിയ വിഷയം ഏറെ വിവാദമായ ഇടമാണ് ചന്ദൗലി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്ക് പുറത്ത് എസ്.പി-ബി.എസ്.പി കക്ഷികളും കോണ്‍ഗ്രസും തങ്ങളുടെ പ്രവര്‍ത്തകരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ ഒരു വാഹനത്തില്‍ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍, വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടുവന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവില്‍ ജില്ലാ വരണാധികാരി സ്ഥലത്തെത്തി കൊണ്ടുവന്നത് റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ഒടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം റിസര്‍വ് ആയി കൊണ്ടുവന്നവ വെയ്ക്കില്ലെന്നും മറ്റൊരിടത്തേക്ക് ഇവ മാറ്റാമെന്നുമുള്ള ഉറപ്പിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

ഗാസിപ്പൂരില്‍ എസ്.പി-ബി.എസ്.പി സ്ഥാനാര്‍ത്ഥി അഫ്സല്‍ അന്‍സാരിയുടെ നേതൃകത്വത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുന്നുവെന്ന് ആരോപിച്ച് സ്ട്രോംഗ് റൂമിനു പുറത്ത് പ്രതിഷേധ സമരം നടത്തി. ചന്ദൗലിയില്‍ നടന്നതു പോലെയുള്ള കാര്യങ്ങളാണ് ഗാസിപ്പൂരിലും നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

ബിഹാറിലെ മഹാരാജ്ഗഞ്ചിലും സമാനമായ സ്ഥിതിയുണ്ടായതായി പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. പല സ്ഥലത്തു നിന്നും ഈ വിധത്തില്‍ “കടത്തിയ” വോട്ടിംഗ് യന്ത്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി പാര്‍ട്ടി പറയുന്നു. ഇതിന്റെ ചിത്രങ്ങളും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.

മഹാരാജ്ഗഞ്ച്, സരണ്‍ ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനു സമീപം വോട്ടിംഗ് യന്ത്രങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ പല തവണ കണ്ടെന്നും ആര്‍ജെഡി ആരോപിക്കുന്നു.

ഹരിയാനയിലെ ഫത്തേഹബാദിലാണ് ഇതുപോലെ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുവന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേയ് 12-ന് ആറാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയതാണ് വിവാദമായത്. രാജ്യവ്യാപകമായി ഇ വി എം കേന്ദ്രങ്ങളില്‍ ക്രകതൃമം കാണിക്കുന്നതും എക്സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങളെല്ലാം ഒരേ പ്രവചനം നടത്തുന്നതുമെല്ലാം തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്രതിപക്ഷാരോപണം.