ലോക്ക് ഡൗണിൽ തല്ലു കൊണ്ട് സ്ത്രീകൾ, ഗാർഹികപീഡനം വർദ്ധിച്ചു; കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണെന്ന് ദേശീയ വനിതാകമ്മീഷൻ

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ വർദ്ധിച്ചെന്ന് ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ. മാർച്ച്‌ 23 മുതൽ ഏപ്രിൽ ഒന്ന് വരെ മാത്രം 257 പരാതികൾ ഓൺലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികൾ ലഭിച്ചതായും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ  അഭിമുഖത്തിലാണ് രേഖാ ശർമ്മ ഇക്കാര്യങ്ങൾ പറഞ്ഞത്.

കിട്ടിയ പരാതികളിൽ 69 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ്. ഇവിടെ നിന്ന് മാത്രം 90 പരാതികൾ ലഭിച്ചു. ഡല്‍ഹിായിൽ നിന്ന് 37 പരാതികൾ ലഭിച്ചു. ബിഹാറിൽ നിന്നും ഒഡിഷയിൽ നിന്നും 18 പരാതികൾ വീതമാണ് ലഭിച്ചത്.

മാർച്ച് രണ്ട് മുതൽ എട്ട് വരെ മാത്രം 116 പരാതികൾ ലഭിച്ചു. ലോക് ഡൗൺ കാരണം സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി പറയാനുള്ള സാഹചര്യം ഇല്ല. അവർക്ക് മാതാപിതാക്കളുടെ അടുത്തേക്കോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറാനുള്ള അവസരവും ഇല്ല. സ്ഥിതിഗതികൾ ദേശീയ വനിതാകമ്മീഷൻ നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ടെന്നും അവർ വിശദീകരിച്ചു.