ശ്രീനഗറിൽ മുസ്ലിം പള്ളികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു, സാധാരണ നടപടി മാത്രമെന്ന് വിശദീകരണം

ശ്രീനഗറിൽ മുസ്ലിം പള്ളികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. മേഖലയിലെ എല്ലാ മുസ്ലിം പള്ളികളെ കുറിച്ചുമുള്ള വിശദവിവരങ്ങൾ അടിയന്തരമായി നൽകണമെന്ന് പോലീസ് സൂപ്രണ്ടുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. “നിങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ എല്ലാ പള്ളികളുടെയും, അവയുടെ മാനേജ്മെന്റുകളുടെയും വിവരങ്ങൾ നൽകുക. ഉന്നതാധികാരികൾക്ക് സമർപ്പിക്കാനാണിത്,” ശ്രീനഗർ സീനിയർ സൂപ്രണ്ട് ഹസീബ് മുഗൾ നൽകിയ ഉത്തരവിൽ  പറയുന്നു.

എന്നാൽ ഇത് ഒരു സാധാരണ നടപടിയാണെന്നും പള്ളികളെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ മുമ്പും ശേഖരിച്ചിട്ടുണ്ടെന്നും സീനിയർ സൂപ്രണ്ട് പറയുന്നു. ശ്രീനഗറിലെ ആർ.പി.എഫ് സീനിയർ ഡിവിഷണൽ കമ്മീഷണർ കഴിഞ്ഞദിവസം എല്ലാ ഉദ്യോഗസ്ഥരും ആവശ്യമായ ഭക്ഷണവും വെള്ളവും കരുതണമെന്നും കുടുംബങ്ങളെ കശ്മീരിൽ നിന്നും പുറത്തേക്കയയ്ക്കണമെന്നും നിർദേശിച്ചിരുന്നു. ഈ കത്ത് വാർത്തയായതോടെ അധികൃതർ അത് പിൻവലിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് അധിക സൈനികവിന്യാസം നടത്താനുള്ള തീരുമാനവും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇതിനിടെ നാളെ കശ്മീരിനെ സംബന്ധിച്ച ബി.ജെ.പി രൂപീകരിച്ച കോര്‍ സമിതിയുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് കശ്മീര്‍ സംബന്ധിച്ച നിര്‍ണായക യോഗം നടക്കുന്നത്. അതിനിടെ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച കാര്യവും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംഘപരിവാറില്‍ ഏക അഭിപ്രായമല്ല ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ അത് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. കശ്മീരിന് ബാധകമായ ഭരണഘടനയുടെ 35 എ വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസുകളില്‍ തീരുമാനമാകും വരെ നടപടികള്‍ ഉണ്ടാവില്ലെന്ന് ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചതെന്നാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്കൊപ്പം കാശ്മീരിലും തിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ബിജെപി ആലോചിക്കുന്നതായി  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രാം മാധവാണ് കശ്മീരിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ്.

Read more

കഴിഞ്ഞ വര്‍ഷം ജൂണ്‍ 20-നാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.