ഡല്‍ഹി അശാന്തം: മരണസംഖ്യ 20 ആയി; 250 പേര്‍ക്ക് പരിക്ക്; ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും

പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.  250 ഓളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും.

മുസ്തഫാബാദിലെ അക്രമത്തില്‍ അര്‍ദ്ധരാത്രി ഒരാള്‍ കൂടി മരിച്ചു. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും തീവെച്ച് നശിപ്പിച്ചു.

മോജ്പുരയില്‍ അക്രമികളുടെ വെടിവെയ്പ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കലാപത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വില്‍പനക്കാരന്‍ മുഹമ്മദ് ഫുര്‍കാന്‍ (32), രാഹുല്‍ സോളങ്കി (26), ഗോകുല്‍പുരിയിലെ പൊലീസുദ്യോഗസ്ഥനായിരുന്ന രതന്‍ ലാല്‍ (42) എന്നിവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പി. പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിച്ചേരേണ്ടതായിരുന്നു. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ഡല്‍ഹി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.