കലാപകാരികള്‍ അഴിഞ്ഞാടുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്ന ഡല്‍ഹി പൊലീസ്; വീഡിയോ

പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യതലസ്ഥാനം കത്തുമ്പോള്‍ ഡല്‍ഹി പൊലീസ് എന്തു ചെയ്യുകയാണ്? കലാപത്തിന് കോപ്പു കൂട്ടുന്നവരെ അറസ്റ്റുചെയ്ത്, അങ്ങനെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ട പൊലീസ് നിഷ്‌ക്രിയരായിരുന്നു. എല്ലാം കൈവിട്ടു പോയി എന്നറിയുമ്പോള്‍ പോലും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ല.

കൈയില്‍ സ്റ്റമ്പും ബാറ്റും ഹോക്കി സ്റ്റിക്കും ഇരുമ്പുവടികളുമായി കലാപകാരികള്‍ നിരത്തിലിറങ്ങിയപ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. പലയിടത്തും ജയ് ശ്രീരാം വിളികള്‍ക്കൊപ്പം അക്രമികള്‍ വളരെ അഭിമാനത്തോടെ പറഞ്ഞത്” ഹിന്ദു ഭായിയോം, പുലീസ് ഹമാരെ സാഥ് ഹേ…” ” (പൊലീസ് നമുക്കൊപ്പമാണ്”)എന്നായിരുന്നു.

പൊലീസിന്റെ നിസ്സംഗത വിളിച്ചു പറയുന്ന അഞ്ചു വീഡിയോകള്‍ ഇതിനു തെളിവാണ്.

ആദ്യ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് സുപ്രസിദ്ധ ടിവി ജേര്‍ണലിസ്റ്റായ ബര്‍ഖാ ദത്ത് ആണ്. അവര്‍ തന്റെ ട്വീറ്റില്‍ കുറിച്ചതിങ്ങനെ,” ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിനോടും അദ്ദേഹത്തെ പോലെ സത്യസന്ധരായ മറ്റുദ്യോഗസ്ഥരോടും ഉള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് പറയട്ടെ, ഇന്നലെ വന്ന ഈ വീഡിയോ നോക്കൂ. ജനക്കൂട്ടം കല്ലേറ് നടത്തുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. എന്നുമാത്രമല്ല, കലാപകാരികള്‍ക്കൊപ്പം ചേര്‍ന്നാണ് അവര്‍ നീങ്ങുന്നതും…”

രണ്ടാമത്തെ വീഡിയോ ഡല്‍ഹിയിലെ കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകനായ അര്‍ജുന്‍ ട്വീറ്റ് ചെയ്തതാണ്. ഈ വീഡിയോ ഡല്‍ഹിയിലെ കദംപുരി നിവാസിയായ ഏതോ ഒരാള്‍ റെക്കോഡ് ചെയ്തതാണ്. ഈ വീഡിയോയില്‍ കലാപകാരികളോട് തോളോട് തോള്‍ ചേര്‍ന്ന് ഒറ്റ സൈന്യം പോലെ ആര്‍ത്തുവിളിച്ച് ഓടിച്ചെല്ലുന്ന പൊലീസിനെ കാണാം. “പൊലീസും ബജ്റംഗ് ദളും ഒന്നിച്ച് കദംപുരിയില്‍ മാര്‍ച്ച് ചെയ്യുന്നു…” എന്ന് പറയുന്നത് വീഡിയോയുടെ വോയ്സ് ഓവറില്‍ വ്യക്തമായി കേള്‍ക്കുകയും ചെയ്യാം.”

മൂന്നാമത്തെ വീഡിയോ താരിഖ് അന്‍വര്‍ ട്വീറ്റ് ചെയ്തതാണ്. ഈ വീഡിയോ നിറച്ച് അസഭ്യവര്‍ഷമാണ്. വളരെ ആശങ്കാജനകമായ പലതും ഇതില്‍ പറഞ്ഞു കേള്‍ക്കാം. ” പൊലീസിന്റെ നിറഞ്ഞ പിന്തുണ നമുക്ക് കിട്ടുന്നുണ്ട് ഹിന്ദു സഹോദരങ്ങളേ. ഡല്‍ഹി പൊലീസിന് അകമഴിഞ്ഞ നന്ദി…” എന്നൊക്കെ മുസ്ലിങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുന്നതിനിടെ ഈ വര്‍ഗീയവാദിയായ യുവാവ് പറയുന്നത് കേള്‍ക്കാം .

അതേ വീഡിയോയുടെ കുറേക്കൂടി നീണ്ട വേര്‍ഷന്‍ കാരവന്‍ പോര്‍ട്ടല്‍ കറസ്പോണ്ടന്റ് വിനോദ് കെ ജോസ് ട്വീറ്റ് ചെയ്തിരുന്നു ഇന്നലെ. ആ ട്വീറ്റില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ,”അധികാരികള്‍ക്ക് തെറ്റുപറ്റി. ട്രംപ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നോളും എന്നാണ് അവര്‍ കരുതിയത്. ഇല്ല. അവരുടെ കൂട്ടത്തില്‍ തന്നെ പലര്‍ക്കും കലാപത്തിന്റെ ലഹരി തലയ്ക്കു പിടിച്ച് മത്തായി അവര്‍ തങ്ങളുടെ വീരകൃത്യങ്ങള്‍ പലതും വീഡിയോ എടുത്ത് മാധ്യമങ്ങളില്‍ വൈറലാക്കുന്നുണ്ട്. നോക്കൂ…”

അടുത്ത വീഡിയോ മുസ്ലിം മിറര്‍ പത്രത്തിലെ ഖുശ്ബു ഖാന്‍ ട്വീറ്റ് ചെയ്തതാണ്. കല്ലേറ് നടത്താന്‍ വേണ്ടി കല്ലുകള്‍ തിരഞ്ഞ് പിടിച്ച് ഒരു ഷീറ്റില്‍ ശേഖരിക്കുകയാണ് ഈ വീഡിയോയില്‍ കലാപകാരികള്‍. അത് നോക്കി നില്‍ക്കുക മാത്രമല്ല ഡല്‍ഹി പൊലീസിലെ ഒരു കോണ്‍സ്റ്റബിള്‍ ചെയ്യുന്നത്. നല്ല കല്ലുകള്‍ നിലത്തുകിടക്കുന്നത് ലാത്തി കൊണ്ട് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് അയാള്‍.

Read more

കലാപങ്ങളില്‍ മരണം 13 കഴിഞ്ഞ് മുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. അതിനുള്ള ഒരു പ്രധാന കാരണം ഡല്‍ഹി പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഈ നിഷ്‌ക്രിയത്വവും, അതുപോലെ തന്നെ കലാപകാരികളോട് കൈകോര്‍ത്തു പിടിച്ചുകൊണ്ട് കലാപത്തെ പിന്തുണയ്ക്കുന്ന മനോഭാവവുമാണെന്ന് ഈ വീഡിയോകള്‍ നിസ്സംശയം തെളിയിക്കുന്നുണ്ട്.