ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ കോവിഡ് -19 ബാധിച്ച് മരിച്ചു. 31- കാരനായ കോൺസ്റ്റബിൾ അമിത് കുമാർ ചൊവ്വാഴ്ച രാം മനോഹർ ലോഹിയ (ആർഎംഎൽ) ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗർ പൊലീസ് സ്റ്റേഷനിൽ നിയമിതാനായിരുന്ന അമിത് കുമാർ ചൊവ്വാഴ്ച ഉച്ചയോടെയാണ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത്. ആർഎംഎൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് രണ്ട് സർക്കാർ ആശുപത്രികളിൽ ഇദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചിരുന്നു.
അമിത് കുമാറിന് ഒരു ആശുപത്രി ചികിത്സ നിഷേധിച്ചതായും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങിയ ശേഷം പറഞ്ഞു വിട്ടതായുമാണ് ആരോപണം. പനി കുറയാത്തിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അമിത് കുമാറിനെ അശോക് വിഹാറിലെ കോവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തിച്ചു. എന്നാൽ അവിടെ കോവിഡ് പരിശോധന നടത്താൻ മാത്രമേ സാധിക്കൂവെന്നും അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
A member of our family, Ct. Amit made the greatest sacrifice in the fight against COVID. We pay our homage to this great warrior. 🙏🏽🙏🏽 pic.twitter.com/VeD9jOibLS
— #DilKiPolice Delhi Police (@DelhiPolice) May 6, 2020
അവിടെ നിന്നും പരിശോധന നടത്താൻ നിൽക്കാതെ അവർ ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിലെത്തിയെങ്കിലും അവരും ചികിത്സിക്കാൻ കൂട്ടാക്കിയില്ല. ശേഷം മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടതിൻെറ ഫലമായാണ് അമിത് കുമാറിന് ദീപ്ചന്ദ് ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമായത്. ചികിത്സ ലഭിച്ച ശേഷം കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ച് അവിടെ നിന്നും അവരും പറഞ്ഞയച്ചു.
Read more
അശോക് വിഹാറിലെത്തിയ അമിത് കുമാറിനെ പരിശോധനക്ക് വിധേയനാക്കുകയും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി അമിത് കുമാറിനെ വീണ്ടും റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ യാത്രാമധ്യേ മരിച്ചു. അമിത് കുമാറിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞതോടെ സഹപ്രവർത്തകരോട് സ്വയം നിരീക്ഷണത്തിൽ പോകൻ നിർദേശിച്ചിട്ടുണ്ട്.