ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ റാലി നടത്തി

മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു സമുദായ അംഗങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് വെള്ളിയാഴ്ച റാലി നടത്തി. പീഡനത്തിനിരയായ കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും പുതിയ നിയമത്തെ എതിര്‍ക്കുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

“ഞങ്ങള്‍ പാകിസ്ഥാനിലെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാണ് ഇന്ത്യയിലേക്ക് എത്തിയത്. ചിലര്‍ പറയുന്നു ഞങ്ങള്‍ക്ക് പൗരത്വം നല്‍കരുതെന്ന്. പക്ഷേ ഞങ്ങള്‍ എവിടെ പോകാനാണ്. ഞങ്ങളെ കൊള്ളയടിക്കപ്പെടുകയും രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഉടന്‍ തന്നെ ഞങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്,” പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ ധരംവീര്‍ വാര്‍ത്താ  ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

“ഞങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ല. വിസയും പാസ്പോര്‍ട്ടുമായി നിയമപരമായിട്ടാണ് ഇന്ത്യയില്‍ പ്രവേശിച്ചത്. പക്ഷേ ഞങ്ങളുടെ സാന്നിദ്ധ്യം പ്രതിപക്ഷ പാര്‍ട്ടികളെ അലോസരപ്പെടുത്തുകയാണ്. ഞങ്ങളിവിടെ വന്നുപോയി, വേറെ എങ്ങോട്ടുപോകും? ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കരുത്. ഞങ്ങള്‍ക്ക് എത്രയും നേരത്തെ പൗരത്വം നല്‍കണം.” അഭയാര്‍ത്ഥികളില്‍ ഒരാളായ എസ്. താര ചന്ദ് പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലായിരുന്നു നിയമത്തെ അനുകൂലിച്ച് പാകിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ റാലി.