രാജ്യദ്രോഹ കേസ്; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ കെജരിവാള്‍ സര്‍ക്കാറിന്റെ അനുമതി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യ കുമാര്‍ അടക്കമുള്ളവരെ രാജ്യദ്രോഹ കേസില്‍ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.

2016 ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്. മൂവരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.

2016 ഫെബ്രുവരി ഒമ്പതിന്, അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി പുറത്തുനിന്നെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്.

എന്നാല്‍ ഈ പരിപാടിയില്‍ കനയ്യ അടക്കമുള്ളവര്‍ പങ്കെടുത്തതിന് യാതൊരു തെളിവും ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സംഭവത്തെ തുടര്‍ന്ന് ജെഎന്‍യു കാമ്പസില്‍ പൊലീസ് നടത്തിയ വിദ്യാര്‍ത്ഥി വേട്ട രാജ്യവ്യാപകപ്രതിഷേധമുയര്‍ത്തിയിരുന്നു.