കർഷക സമരം ആറാം മാസത്തിലേക്ക്; സമരഭൂമികളിൽ കർഷകർ ഇന്ന് കരിദിനം ആചരിക്കും, മോദിയുടെ കോലം കത്തിക്കും

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. ഇന്ന് സമരഭൂമികളിൽ കർഷകർ കരിദിനമായി ആചരിക്കും. പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ.

കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു.  വിവിധ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡൽഹി അതിർത്തികളിൽ യാതൊരു തരത്തിലുമുള്ള കൂട്ടായ്മകൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ആരെങ്കിലും ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.   കരിദിനമാചരിക്കുമെന്ന കർഷക സംഘടനകളുടെ  പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡൽഹി പൊലീസിന്റെ അറിയിപ്പ്.

ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് കര്‍ഷക സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോവിഡ് വ്യാപനം മൂലം കര്‍ഷക സമരം പ്രതീകാത്മകമായാണ് കഴിഞ്ഞ ആഴ്ചകളില്‍ നടന്നത്. വിളവെടുപ്പിനായി വലിയ ഒരു വിഭാഗം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്ത മോര്‍ച്ചയുടെ നിര്‍ദേശം. ചര്‍ച്ചകള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശം കര്‍ഷകര്‍ മുന്നോട്ട് വച്ചതിന് ശേഷമെ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളു എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര് വ്യക്തമാക്കി.