സംഘര്‍ഷം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, സി.ബി.എസ്‌.സി പരീക്ഷകള്‍ മാറ്റി

ഇന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിടും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിബിഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെയ്ക്കും.ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും തുറന്നു. ട്രെയിനുകള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തും.  കലാപത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ എട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരുന്നു.

കലാപബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദര്‍ശനം റദ്ദാക്കി. അമിത് ഷാ ഡല്‍ഹിയില്‍ തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകല്‍ മൂന്ന് തവണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഡല്‍ഹിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇപ്പോഴും തുടരുന്നുണ്ട്. ഇതുവരെ 16 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. 48 പോലീസുകാരുള്‍പ്പെടെ 200-ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.