ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര; നടക്കുന്നത് ത്രികോണമത്സരം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ തന്നെ പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.2013 മുതല്‍ കേജരിവാളാണ് ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബിജെപിയുടെ പര്‍വേശ് സിംഗ് വര്‍മ, കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരാണ് കേജരിവാളിന്റെ എതിരാളികള്‍.

നിലവിലെ മുഖ്യമന്ത്രി അതിഷി മര്‍ലേന കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11,393 വോട്ടിനാണ് അതിഷി കല്‍ക്കാജിയില്‍ നിന്ന് വിജയിച്ചത്.ശനിയാഴ്ചയാണ് വോട്ടെണ്ണ ല്‍.

1.56 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1267 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 13,766 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി 733 ബൂത്തുകളും തയാറാക്കി.