സൈനിക് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിക്കാം; നിര്‍ദ്ദേശത്തിന് പ്രതിരോധമന്ത്രിയുടെ അംഗീകാരം

സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നല്‍കി.  2021-22 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ വനിത ജീവനക്കാരെയും ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കി.

രണ്ട് വര്‍ഷം മുമ്പ് മിസോറാമില്‍ ആരംഭിച്ച ഒരു പൈലറ്റ് പ്രോജക്ടിന്റെ വിജയത്തെത്തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഈ വര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.പിയിലെ സൈനിക് സ്‌കൂളില്‍ ഈ വര്‍ഷം ആദ്യം 15 പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

” ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം കൂട്ടുക, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരിപ്പിച്ച “ബേട്ടി ബച്ചാവോ ബേതി പദാവോ” എന്ന മുദ്രാവാക്യം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം.

രാജ്യത്ത് 33 സൈനിക് സ്‌കൂളുകളാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ 2017ല്‍ നടത്തിയ പൈലറ്റ് പ്രോജക്ടില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത്.