മധ്യപ്രദേശിൽ ഗ്രാമീണ തൊഴിലുറപ്പ് കാർഡുകളിൽ ദീപിക പദുക്കോണും മറ്റ് അഭിനേതാക്കളും 

മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ഒരു ഗ്രാമത്തിലെ തൊഴിലുറപ്പ് കാർഡുകളിൽ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെയും മറ്റ് അഭിനേതാക്കളുടെയും ഫോട്ടോ. സോനു ശാന്തിലാൽ, മനോജ് ദുബെ എന്നിങ്ങനെ ഒരു ഡസനോളം ഗ്രാമീണരുടെ പേരിൽ നൽകിയ വ്യാജ എം‌എൻ‌ആർ‌ജി‌എ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഗ്യാരണ്ടി ആക്റ്റ്) കാർഡുകളിലാണ് ദീപിക പദുകോണിന്റെയും മറ്റ് 10 സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും ഫോട്ടോകൾ പതിച്ചിരിക്കുന്നത്. ജിർനിയ പഞ്ചായത്തിലെ പീപാർഖെഡ നക ഗ്രാമത്തിൽ നിന്നാണ് ഈ വ്യാജ കാർഡുകൾ ഉപയോഗിച്ച് വേതനം തട്ടിച്ചതായി കണ്ടെത്തിയത്.

ഈ വ്യാജ കാർഡുകൾ ഉപയോഗിച്ച് ഒരിക്കലും ഏറ്റെടുക്കാത്ത തൊഴിലുകൾക്ക് ലക്ഷക്കണക്കിന് രൂപ നേടിയിട്ടുണ്ടെന്നാണ് ജില്ലാ അധികൃതർ വിശ്വസിക്കുന്നത്. ഉദാഹരണത്തിന്, സോനു ശാന്തിലാൽ എന്ന പേരിലുള്ള വ്യാജ കാർഡിൽ പണം നേടിയിരിക്കുന്നത് തന്റെ ഗ്രാമത്തിന് സമീപം ഒരു അഴുക്കുചാൽ നിർമ്മാണത്തിനാണെന്ന് അവകാശപ്പെട്ടാണ്.

കുളങ്ങൾ കുഴിക്കുന്നതിനും കനാലുകൾ നന്നാക്കുന്നതിനും എന്ന് പറഞ്ഞ് മറ്റ് കാർഡുകൾ നൽകി പണം തട്ടിച്ചിട്ടുണ്ട്. മനോജ് ദുബെ എന്ന പേരിലുള്ള കാർഡിൽ നിന്നും പ്രതിമാസം 30,000 രൂപ പിൻ‌വലിച്ചിട്ടുണ്ട്‌.

എന്നിരുന്നാലും, ഇത് എങ്ങനെ സംഭവിച്ചുവെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് വ്യാജ കാർഡുകളിലെ യഥാർത്ഥ പേരുകാരായ സോനു ശാന്തിലാലും മറ്റുള്ളവരും പറയുന്നത്. ഒരു ദിവസത്തെ കൂലി പോലും തങ്ങൾ മേടിച്ചിട്ടില്ല എന്നാണ് സോനു ശാന്തിലാലും മനോജ് ദുബേയും പറയുന്നത്.

മനോജ് ദുബേക്ക് 50 ഏക്കർ കൃഷിഭൂമി സ്വന്തമായുണ്ട്, മാത്രമല്ല താൻ ഒരിക്കലും ഒരു എം‌എൻ‌ആർ‌ജി‌എ തൊഴിൽ കാർഡ് ഉണ്ടാക്കിയിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

“ഈ കാർഡ് എങ്ങനെ നിർമ്മിച്ചുവെന്ന് തനിക്കറിയില്ലെന്നും. തന്റെ ഭാര്യയുടെ ചിത്രത്തിനു പകരം ദീപികയുടെ ചിത്രം ആരോ നൽകി എന്നും സോനു ശാന്തിലാൽ ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിയും എംപ്ലോയ്‌മെന്റ് അസിസ്റ്റന്റുമാണ് ഈ തട്ടിപ്പ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.

ഈ കാർഡുകൾ എങ്ങനെയാണ് അച്ചടിച്ചതെന്നും വേതനം എങ്ങനെയാണ് നൽകിയതെന്നും അന്വേഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സെലിബ്രിറ്റികളുടെ ചിത്രങ്ങളുള്ള 11 ജോബ് കാർഡുകളെ കുറിച്ചുള്ള വിവരങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തുക പിൻവലിക്കുകയും മസ്റ്റർ റോളുകൾ പൂരിപ്പിക്കുകയും ചെയ്തു. ജോബ് കാർഡുകൾ എങ്ങനെയാണ് നൽകിയതെന്നും ഈ ചിത്രങ്ങൾ എങ്ങനെയാണ് പതിപ്പിച്ചതെന്നും ഞങ്ങൾ കണ്ടെത്തും. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കും,” ജില്ലാ പഞ്ചായത്ത് സിഇഒ ഗൗരവ് ബനാൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

എം‌എൻ‌ആർ‌ഇ‌ജി‌എ പദ്ധതി പ്രകാരം തൊഴിലിനായി അനുവദിച്ച വേതനത്തിന്റെ 100 ശതമാനവും നൽകിയതിന് പ്രശംസ പിടിച്ചുപറ്റിയ പഞ്ചായത്താണ് ജിർനിയ ജില്ലാ പഞ്ചായത്ത്.