കശ്മീരില്‍ പകല്‍സമയത്തുള്ള കര്‍ഫ്യു നീക്കി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ വാദം ഒക്ടോബര്‍ 1ന്

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും പകല്‍സമയത്തുള്ള കര്‍ഫ്യു പിന്‍വലിച്ചു. എന്നാല്‍ രാത്രി സമയങ്ങളിലുള്ള നിയന്ത്രണം തുടരും.

ആകെയുള്ള 105 പോലീസ് സ്റ്റേഷന്‍ പരിധിയിലും പകല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തീരുമാനമായിട്ടില്ല.

അതേസമയം കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 1ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുക.

താഴ്വരയെ സാവധാനം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി താഴ്‌വരയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പ്രാദേശിക സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിടുണ്ട്. താഴ്‌വരയിലെ കടകളും സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. താഴ്‌വരയില്‍ മിക്ക പ്രദേശങ്ങളിലും ആളുകള്‍ അവരുടെ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല.
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാനത്തിന്റെ വികസനത്തിനാണെന്നും സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനും തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെ പോരാടുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വീണ്ടും പറഞ്ഞു.