24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 22,68,675 ആയി 

പ്രതിദിനം 60,000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ട്. കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിലവില്‍ 22,68,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,83,489 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 6,39,929 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 45000 കടന്നു. 45,257 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,711 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 5,24,513 ആയി.

ഇന്നലെ രോഗം ബാധിച്ച് 293 പേരാണ് മരിച്ചത്. ഇതുവരെ 18,050 പേരാണ് മരിച്ചത്. 1,47,735 സജീവ കേസുകളാണ് ഉളളതെന്നും 3,58,421 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈയിലാണ് കുടുതല്‍ രോഗികള്‍. ഇതുവരെ 1,24,307 പേരാണ് രോഗബാധിതര്‍.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വൈകിട്ടു വരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി. 7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയേ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം 12,200,847 ആളുകള്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

Read more

കോവിഡ് ബാധിതരുടെ ആകെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 5,085,821 ആളുകള്‍ക്കാണ് രോഗം വന്നത്. 1,63,370 പേര്‍ മരിച്ചു.  രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചു.