പുതിയ വകഭേദമില്ലെങ്കില്‍ കോവിഡ് മാര്‍ച്ചോടെ കുറയും, കരുതല്‍ തുടരണം

കോവിഡ് മാര്‍ച്ച് മാസത്തോടെ നിയന്ത്രണ വിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ സമീരന്‍ പാണ്ഡെയാണ് ഇത്തരം ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കരുതല്‍ തുടരണം. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച് ആകുമ്പോള്‍ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പാണ്ഡെ പറഞ്ഞു.

ഒമിക്രോണ്‍ തരംഗം ഡിസംബര്‍ 11 മുതല്‍ മൂന്നു മാസം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ വ്യത്യാസം കാണാം. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ കോവിഡ് വ്യാപനശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Read more

രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 38,218,773 ആയി. ഇതില്‍ 9,287 കേസുകള്‍ ഒമിക്രോണ്‍ വകഭേദവുമാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.63 ശതമാനം വര്‍ധനവാണ് ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്.