രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി.രോഗ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കോവിഡ് അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. അതേസമയം ഏപ്രിൽ 15നു ശേഷം ലോക്ക് ഡൗൺ തുടരുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 19 ആയി. തെലങ്കാനയിലാണ് മൂന്ന് പേർ മരിച്ചത്. രാജസ്ഥാനിൽ രണ്ട് പേരും. രോഗബാധിതരിൽ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യയിൽ നിന്നാണ് തെലങ്കാനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 27ഉം ആന്ധ്രയിൽ 21ഉം പേർക്ക് രോഗം കണ്ടെത്തി.

ഇതിനിടെ, ഏപ്രിൽ 15നു ശേഷം ലോക്ക് ഡൗൺ നീട്ടില്ലെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തങ്കിലും പിന്നീട് പിൻവലിച്ചു. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫ്രൻസ് നടത്തി കോവിഡിനെതിരായ ദീർഘകാല യുദ്ധത്തിൽ പങ്കാളിയാവാനും ജാഗ്രത പുലർത്താനും അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് അതിജാഗ്രത പ്രദേശങ്ങളായി 20 കേന്ദ്രങ്ങളെ കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ മൊത്തം ഹോട്ട് സ്പോട്ടുകളുടെ എണ്ണം 42 ആയി.

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരോടും ലഫ് ഗവർണർമാരോടും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും