ഉത്തര്‍പ്രദേശിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പീഡന ക്യാമ്പുകളായി മാറി; യോഗി സർക്കാരിന് എതിരെ രൂക്ഷവിമര്‍ശവുമായി അഖിലേഷ് യാദവ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. യോഗി സർക്കാരിൻറെ നിസ്സംഗ മനോഭാവം മൂലം യു പിയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങൾ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് അഖിലേഷ് പറഞ്ഞു. ആളുകൾക്ക് ഇവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ഇപ്പോള്‍ പീഡന കേന്ദ്രങ്ങളാണ്. ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാത്തയിടങ്ങളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ കുടിയേറ്റ തൊഴിലാളികളെ മൃഗങ്ങളാക്കി. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നുവെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റു ഒരു ബാലന്‍ മരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.