മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി, കമല്‍നാഥിനെയും ചിദംബരത്തെയും കുറ്റപ്പെടുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍്ന്ന നേതാക്കളെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി. ചില തലമുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലിന്റെ കുറ്റപ്പെടുത്തല്‍. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പരാജയമായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്തും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വാശിപിടിച്ചു.
ഇതിന് എതിരായിരുന്നു താന്‍. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തേയും രാഹുല്‍ ഗാന്ധി പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്.

ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവ പ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.