സംഘടനാ തിരഞ്ഞെടുപ്പ് തിയതി ഉൾപ്പടെയുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ എ.ഐ.സി.സി ആസ്ഥാനത്ത് യോഗം ചേരും.
പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വർഷം നവംബർ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടൻ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രവർത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിർണായകമാകും.
എന്നാൽ ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കൾ, പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ, സ്ഥിരം പാർട്ടി അധ്യക്ഷൻ തുടങ്ങി ഇന്നത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങൾ നിരവധിയാണ്.
Read more
അതേസമയം ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ യുപിയിൽ കോൺഗ്രസിന് മേൽക്കൈ നേടിക്കൊടുത്തെന്നാണ് പാർട്ടി വിലയിരുത്തൽ. ഇത് തുടർന്നാൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും ഹൈക്കമാൻഡ് കണക്ക് കൂട്ടുന്നു. ലംഖിംപൂർ വിഷയത്തിൽ അജയ് മിശ്ര രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിൻറെ തീരുമാനം.