കാര്‍ഷിക കടം എഴുതിത്തള്ളിയത് സംബന്ധിച്ച വാക്‌പോര്: ശിവരാജ് സിങ്ങ് ചൗഹാന് മറവിയ്ക്കും കാഴ്ച്ചക്കുറവിനുമുള്ള മരുന്നുകള്‍ അയച്ചു കൊടുത്ത് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതിത്തള്ളിയത് സംബന്ധിച്ച് കോണ്‍ഗ്രസ്-ബി.ജെ.പി. വാക്‌പോര് തുടരുകയാണ്. ഭരണത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞെങ്കിലും ഇതുവരെ ഒന്നുമായില്ലെന്ന് ബി.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ്ങ്ചൗഹാന്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ശിവരാജ് സിങ് ചൗഹാന്റെ “മറവി” മാറ്റാനും “കേള്‍വിക്കുറവ്” പരിഹരിക്കാനുമായി ച്യവനപ്രാശവും ഐ ഡ്രോപ്സും ബദാമുമൊക്കെ അയച്ചു കൊടുത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ ഗുണം ലഭിച്ച 21 ലക്ഷം കര്‍ഷകരുടെ പട്ടിക ചൗഹാന് നേരിട്ട് നല്‍കിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. മുതിര്‍ന്ന നേതാവ് സുരേഷ് പച്ചൗരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചൗഹാനെ സന്ദര്‍ശിച്ച് പട്ടിക കൈമാറിയത്. ഈ വിവരങ്ങള്‍ കൃഷി വകുപ്പിന്റെ പോര്‍ട്ടലില്‍ ലഭ്യമാണെന്നും ശിവരാജ് സിങ്ങ് ചൗഹാന് പോര്‍ട്ടലിന്റെ ഉപയോഗം അറിയാത്തതിനാലാണ് നേരിട്ട് പട്ടിക നല്‍കിയതെന്നും മുഖ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചു.