ഹരിയാനയിൽ ജെ.ജെ.പിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോൺഗ്രസും ബി.ജെ.പിയും, മനസ്സ് തുറക്കാതെ ചൗതാല, ഫലത്തിൽ അമിത് ഷായ്ക്ക് അതൃപ്തി

ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ ബി ജെപി പരുങ്ങുമ്പോൾ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ക്ഷുഭിതനെന്ന് റിപ്പോർട്ട്. തലസ്ഥാനത്തോട് ചേർന്ന് കിടക്കുന സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് ബി ജെ പി പുലർത്തിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും ഭരണം ഇപ്പോൾ ത്രിശങ്കുവിലാണ്. ഈ സാഹചര്യത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുയാണ് അമിത് ഷാ.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയം തെറ്റിയെന്ന അനുമാനത്തിലാണ് അമിത് ഷാ. ഖട്ടാറിന്റെ നടപടിയില്‍ അമിത് ഷാ അസ്വസ്ഥനാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം,  ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാലയ്ക്ക് മുഖ്യന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയും കോണ്‍ഗ്രസും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചൗതാല നിലപാട് വ്യക്തമാക്കിയിട്ടില്ല. ചൗതാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഏത് നീക്കത്തിലൂടെയും ഹരിയാനയിൽ അധികാരം പിടിക്കണമെന്ന നിര്‍ദേശമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് നല്‍കിയത്.

Read more

ഹരിയാനായില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കുമാരി സെല്‍ജ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഭരണം മടുത്തു കഴിഞ്ഞെന്നും ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.