കോൺഗ്രസ് എം.എൽ.എയുടെ ബന്ധുവിന്‍റെ വിദ്വേഷക്കുറിപ്പിൽ ബംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവെയ്പിൽ രണ്ട് മരണം, 110 പേർ അറസ്റ്റിൽ

കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ബന്ധു മതവിദ്വേഷം വളർത്തുന്ന ഫെയ്സ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കലാപമായി മാറി. ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളിൽ രണ്ട് മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം.

ബെംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. രാത്രി 8 മണിയോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. ആക്രമണങ്ങളിൽ നിരവധി പൊലീസുകാര്‍ക്കും ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.

ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎൽഎയുടെ വീടും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആക്രമികൾ കത്തിച്ചു. കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബാനസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു.