പ്രിയങ്കയ്ക്ക് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് മിര്‍സാപൂരിലെത്തും

യു.പിയില്‍ ധര്‍ണ്ണയിരിക്കുന്ന പ്രിയങ്കാ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് മിര്‍സാപൂരിലെത്തും.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, നടന്‍ രാജ് ബബ്ബര്‍ ,മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഷര്‍മിഷ്ഠ മുഖര്‍ജി എന്നിവര്‍ യു.പിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഉത്തര്പ്രദേശിലെ സോനഭദ്ര ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പത്തു പേരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്നാണ് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയഞ്ഞത്.

താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു.

നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.