അഴിമതിക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിനായില്ല; എയര്‍ ഇന്ത്യ വില്‍പ്പനയേയും ന്യായീകരിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ മുന്‍കാല സര്‍ക്കാരുകള്‍ക്ക് അഴിമചതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തിയില്ലായിരുന്നുവെന്നാണ് മോഡിയുടെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവരും അഴിമതിയില്‍ പങ്കാളികളായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ നിര്‍വ്വഹണം സുതാര്യമാകണമെന്നും, അഴിമതിക്കാരെ സംരക്ഷിക്കില്ലായെന്നും, അഴിമതി വെച്ചു പൊറുപ്പിക്കാനാകില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇനിയും പൂര്‍ണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ എയര്‍ ഇന്ത്യ വില്‍പ്പനയെയും മോഡി ന്യായീകരിച്ചു.

വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം പകരുന്ന തീരുമാനമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Read more

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെയും ഏക്‌സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സണ്‍സിന് ലഭിക്കുക. എന്നാല്‍ മുംബൈ നരിമാന്‍ പോയിന്റിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെ ചില സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കൈയില്‍ തുടരും. ആകെ കടമായ അറുപത്തിയൊന്നായിരം കോടിയില്‍ പതിമൂവായിരം കോടി ടാറ്റ ഏറ്റെടുക്കേണ്ടി വരും.