'താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അല്ലാതെ ട്രംപിന്റെ പ്രചാരകനല്ല'; മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ ഇളക്കി മറിച്ച ഹൗഡി മോദി പരിപാടിക്കിടെ വീണ്ടും ട്രംപ് സര്‍ക്കാരുണ്ടാകട്ടെയെന്ന് ആശംസിച്ച മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി അമേരിക്കയിലെത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, അല്ലാതെ യുഎസ് താര പ്രചാരകന്‍ ആയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് അനന്ദ് ശര്‍മ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആനന്ദ് ശര്‍മ മോദിക്കതിരെ രംഗത്ത് വന്നത്.

“അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍”, വീണ്ടും ട്രംപ് സര്‍ക്കാരുണ്ടാകട്ടെയെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ട്രംപിന്റെ നേതൃപാടവത്തോട് ആദരവുണ്ടെന്നും രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി പറഞ്ഞിരുന്നു. ഡൊണള്‍ഡ് ട്രംപും തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി.

നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിയെന്ന് ട്രംപ് പറഞ്ഞു. മോദിയുടെ ലോക്‌സഭയിലെ വിജയത്തെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.

എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതോടെ നരേന്ദ്രമോദി ഇന്ത്യയുടെ വിദേശനയം ലംഘിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ രണ്ട് രാഷ്ട്രീയകക്ഷിളുടേതായ ബന്ധം മാത്രമേ ഉള്ളുവെന്നും അത് മറക്കരുതെന്ന് ആനന്ദ് ശര്‍മ ട്വിറ്ററിലൂടെ വിമര്‍ശിച്ചു. ട്രംപ് വീണ്ടും സര്‍ക്കാരുണ്ടാക്കട്ടെയെന്ന മോദിയുടെ പ്രസ്ഥാവന ഇന്ത്യയുടെ വിദേശനയത്തിന് എതിരാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസുകാള്‍ ട്വിറ്ററില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.