മഹാരാഷ്ട്രയിൽ പുതിയ തന്ത്രവുമായി കോൺഗ്രസ്സ്, ശിവസേനയുടെ മുഖ്യമന്ത്രി മോഹം മുതലാക്കാൻ അറ്റകൈ പ്രയോഗം

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്. എന്‍.സി.പിക്ക് മുമ്പിലാണ് കോണ്‍ഗ്രസ് ഈ ഫോര്‍മുല അവതരിപ്പിച്ചിട്ടുള്ളത്.

ശിവസേനയെ പുറത്ത് നിന്ന് കോണ്‍ഗ്രസ്-എന്‍.സിപി. സഖ്യം പിന്തുണക്കുക എന്നതാണ് ഈ ഫോര്‍മുല. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനാണ് ഈ ഫോര്‍മുല മുന്നോട്ട് വെച്ചത്. അങ്ങനെ വന്നാൽ ശിവസേന മന്ത്രിസഭാ രൂപീകരിക്കുകയും ഇരു പാർട്ടികളും മന്ത്രിസഭയിൽ ചേരാതെ അവർക്ക് പിന്തുണ നൽകും. എന്നാൽ ഈ ഫോര്‍മുലയെ എന്‍.സി.പി പിന്തുണക്കുമോ എന്ന് അറിവായിട്ടില്ല. ശിവസേനയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഇന്നലെ ഫലം പുറത്ത് വന്നതിന് ശേഷം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഈ തീരുമാനം അറിഞ്ഞതിന് ശേഷം ശിവസേന ബി.ജെ.പിയുമായുള്ള വിലപേശല്‍ ശക്തമാക്കിയിട്ടുണ്ട്.

Read more

മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്ക് വെക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം പിന്തുണക്കുകയാണെങ്കില്‍ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ തികക്കാന്‍ ശിവസേനയ്ക്ക് കഴിയും. ഉദ്ധവ് താക്കറെയുടെ മകനായ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാൻ ശിവസേനയ്ക്ക് താല്പര്യമുണ്ട്. വർളി മണ്ഡലത്തിൽ നിന്ന് ആദിത്യ താക്കറെ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം പങ്കു വയ്ക്കാൻ ബി ജെ പി തയാറായില്ലെങ്കിൽ കോൺഗ്രസ് ഫോർമുല ശിവസേന പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.