ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ സംഘര്‍ഷം; വീടുകള്‍ കത്തിച്ചു, പത്ത് മരണം

ബംഗാളില്‍  സംഘര്‍ഷത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഘര്‍ഷം ഉണ്ടായത്. പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയിലെ രാംപുര്‍ഘട്ടിലാണ് സംഭവം. അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടു. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 12 വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടത്. പെട്രോള്‍ ബോംബെറിഞ്ഞാണ് അക്രമി സംഘം ഭാധു ഷേയ്ഖിനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ തൃണമൂല്‍ അനുകൂലികളാണ് അതിക്രമം നടത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തൃണമൂലിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷം ഉണ്ടാകാന്‍ കാരണമെന്നാണ് സൂചന. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷമാണോ എന്നതുള്‍പ്പടെ പരിശോധിക്കുന്നുണ്ട്.