പ്രതിഷേധം ആളിക്കത്തുന്നു; അസമിലേക്കുള്ള ട്രെയിന്‍- വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ മൂന്ന് വിമാന സര്‍വീസുകളും 21 ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ വ്യാപകമായി തുടരുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യ കൊല്‍ക്കത്ത-ദിബ്രിഗഡ് സര്‍വീസും വിസ്താര ഗുവാഹാട്ടി-ദിബ്രുഗഡ് രണ്ട് സര്‍വീസുകളും റദ്ദാക്കി. ഡിസംബര്‍ 13 വരെ ഗുവാഹാട്ടി, ദിബ്രുഗഡ്, ജോര്‍ഹത് എന്നിവിടങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും സമയക്രമം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് സ്പൈസ് ജെറ്റും ഗോ എയറും അറിയിച്ചിട്ടുണ്ട്.

അസമിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 21 ട്രെയിന്‍ സര്‍വീസുകളാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്. വൈകാതെ തന്നെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും. പ്രക്ഷോഭകര്‍ റെയില്‍വേ സ്റ്റേഷനുകളിലടക്കം തീവെയ്പ്പ് നടത്തുന്നതിനെ തുടര്‍ന്നാണിത്. പല റോഡുകളും അടച്ചിട്ടിട്ടുണ്ട്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയിട്ടുള്ളത്. പ്രക്ഷോഭം തടയുന്നതിനായി രണ്ട് കമ്പനി സൈന്യത്തേയും ഗുവാഹാട്ടിയിലെത്തിച്ചിട്ടുണ്ട്.