പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ലിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.

രാഷ്ടപതി അംഗീകാരം നല്‍കിയതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായി. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. രൂക്ഷമായ വിമര്‍ശനങ്ങളാണ് ബില്ലിന് ലോക്‌സഭയിലും രാജ്യസഭയിലും നേരിടേണ്ടി വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ മൂലം രാജ്യത്തേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നതാണ് ബില്ലിലെ വാഗ്ദാനം.

ബില്ലനുസരിച്ച് 2014 ഡിസംബര്‍ 31 വരെയുള്ള കുടിയേറ്റത്തിനാണ് നിയമപ്രാബല്യമുണ്ടാവുക.