പൗരത്വ നിയമഭേദഗതി; പ്രതിഷേധം കത്തുന്നു, പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

പൗരത്വ നിയമഭേദഗതിയെത്തുടര്‍ന്ന് പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പ്രതിഷേധം കലാപമായി മാറിയ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഒരു വര്‍ഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ്, മുന്‍കരുതലെന്ന നിലയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നത്. ചില സംഘടിത വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കലാപം അഴിച്ച് വിടാന്‍ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗൊല റയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികള്‍ സമരക്കാര്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയില്‍വേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാര്‍ തീയിട്ടു. കൊല്‍ക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിര്‍ത്തിയിട്ടിരുന്ന 15 ബസ്സുകളാണ് സമരക്കാര്‍ കത്തിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ദേശീയപൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ കലാപവും അക്രമവും വ്യാപകമാണ് പശ്ചിമബംഗാളില്‍. കിഴക്കന്‍ റെയില്‍വേ ഈ പ്രദേശം വഴി കടന്ന് പോകുന്ന തീവണ്ടികളെല്ലാം റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ദേഗംഗയിലും, ആംദംഗയിലും, ഖര്‍ദ – കല്യാണി എക്‌സ്പ്രസ് വേയിലും, ഭിര്‍ഭും, മുര്‍ഷിദാബാദ് ജില്ലകളിലും റോഡ് ഗതാഗതം തടഞ്ഞു. ഇതേത്തുടര്‍ന്ന് അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമാധാനയാത്രകള്‍ സംഘടിപ്പിച്ച് വരികയാണ്.