സഭാചട്ടങ്ങള്‍ ലംഘിച്ചു; രാജ്യസഭയില്‍ മൂന്ന് എം.പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, സ്വതന്ത്രനായ അജിത് കുമാര്‍ ബോയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സസ്‌പെന്‍ഷനിലായ എംപിമാരുടെ എണ്ണം 27 ആയി.

സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പ്ലക്കാര്‍ഡുയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആണ് എംപിമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.ഇന്നലെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭാധ്യക്ഷന് നേരെ പേപ്പര്‍ കീറിയെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരടക്കം 19 എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിലക്കയറ്റം, ജിഎസ്ടി എന്നീ വ്ിഷയങ്ങൡ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ലോക്സഭയിലെ നാല് എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read more

സഭാചട്ടം ലംഘിച്ചതിന് മാപ്പു പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സഭാധ്യക്ഷന്‍ അറിയിച്ചത്. എന്നാല്‍ മാപ്പ് പറയില്ലെന്നാണ് എംപിമാരുടെ നിലപാട്. നേരത്തെ സസ്‌പെന്‍ഷനില്‍ ആയ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാപകല്‍ സമയം നടത്തുകയാണ്. അതേസമയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി.