ചൈന അതിര്‍ത്തി ലംഘിക്കുന്നതായി റിപ്പോര്‍ട്ടുകള്‍, നുഴഞ്ഞു കയറ്റമുള്ളതായും വെളിപ്പെടുത്തലുകള്‍

കശ്മീരില്‍ ലേ ജില്ലയിലെ ഡംചോക് മേഖലയില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ കടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഡംചോക്, കോയുള്‍, ഡുങ്തി മേഖലയിലാണ് ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചത്. ദലൈ ലാമയുടെ പിറന്നാള്‍ ദിനമായ ജൂലൈ ആറിന് ബുദ്ധ മതസ്ഥരുടെ പതാകയും ദേശീയ പതാകയുമേന്തി ജനങ്ങള്‍ മേഖലയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇതാണ് ചൈനീസ് പട്ടാളത്തെ പ്രകോപിപ്പിച്ചതെന്നാണ് കാരണമായി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ റിഗ്സിന്‍ സ്പല്‍ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ അവരുടെ പതാകയേന്തി നില്‍ക്കുന്ന ചിത്രവും വീഡിയോയും ഒരു പെണ്‍കുട്ടിയാണ് നല്‍കിയതെന്ന് സ്പല്‍ബര്‍ പറഞ്ഞു. കുറച്ച് കാലമായി ചൈനീസ് പട്ടാളം ഈ മേഖലയില്‍ കടന്നു കയറുന്നത് പതിവാണെന്നും സ്പല്‍ബര്‍ പറയുന്നു.

ചൈനീസ് പട്ടാളം 2014-ല്‍ അതിര്‍ത്തി ലംഘിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഡോക് ലാമില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ വരെ എത്തിയ സംഭവമായിരുന്നു അത്.