ഫെയ്സ്ബുക്ക് വിവരങ്ങൾ മോഷ്ടിച്ചതിന് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് എതിരെ കേസെടുത്ത് സി.ബി.ഐ 

5.62 ലക്ഷം ഇന്ത്യൻ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ശേഖരിച്ചുവെന്ന് ആരോപിച്ച് യു.കെ ആസ്ഥാനമായുള്ള പൊളിറ്റിക്കൽ കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസ് ഫയൽ ചെയ്തു. ഇതേ സാഹചര്യത്തിൽ ആ രാജ്യത്ത് നിന്നുള്ള മറ്റൊരു കമ്പനിയായ ഗ്ലോബൽ സയൻസ് റിസർച്ചിനെതിരെയും (ജിഎസ്ആർഎൽ) സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് അവരുടെ അനുമതിയില്ലാതെ കമ്പനി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചുവെന്ന് 2018 മാർച്ചിൽ, കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുൻ ജീവനക്കാർ, അസോസിയേറ്റുകൾ, രേഖകൾ എന്നിവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെയ്സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റാ മോഷണക്കേസിൽ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് 2018 ജൂലൈയിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.

സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്കയും ജിഎസ്ആർഎല്ലും നടത്തിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ വെളിപ്പെട്ടു. തുടർന്ന് ക്രിമിനൽ ഗൂഢാലോചന, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് രണ്ട് സ്ഥാപനങ്ങൾക്കുമെതിരെ കേസെടുത്തു.

ജി‌എസ്‌ആർ‌എൽ ഇന്ത്യയിലെ 5.62 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ച് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കിട്ടതായി സിബിഐയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഫെയ്സ്ബുക്ക് വ്യക്തമാക്കിയിരുന്നു. കൺസൾട്ടിംഗ് സ്ഥാപനം ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഡാറ്റ ഉപയോഗിച്ചുവെന്നാണ് ആരോപണം.

ജി‌എസ്‌ആർ‌എൽ സ്ഥാപകനും ഡയറക്ടറുമായ ഡോ. അലക്സാണ്ടർ കോഗൻ “thisisyourdigitallife” എന്ന ആപ്ലിക്കേഷൻ സൃഷ്ടിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഫെയ്സ്ബുക്കിന്റെ നയമനുസരിച്ച് അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി നിർദ്ദിഷ്ട ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കാൻ അപ്ലിക്കേഷനെ അധികാരപ്പെടുത്തി. എന്നാൽ, ആപ്ലിക്കേഷൻ അനധികൃതമായി ഉപയോക്താക്കളുടെ അധിക വിവരങ്ങൾ ശേഖരിച്ചു എന്ന് സിബിഐ കണ്ടെത്തി. അപ്ലിക്കേഷൻ ഉപയോക്താക്കളുടെ അറിവും സമ്മതവുമില്ലാതെ ഡെമോഗ്രാഫിക് വിവരങ്ങൾ, ഇഷ്‌ടപ്പെട്ട പേജുകൾ, സ്വകാര്യ ചാറ്റുകളിലെ ഉള്ളടക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു.

ഇന്ത്യയിൽ 335 ഉപയോക്താക്കൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ഈ 335 പേരുമായി ബന്ധപ്പെട്ട ശൃംഖലയിലുള്ള ഏകദേശം 5.62 ലക്ഷം അധിക ഉപയോക്താക്കളുടെ വിവരങ്ങളും ആപ്ലിക്കേഷൻ അനധികൃതമായി ശേഖരിച്ചു. ഇന്ത്യയിൽ 20 കോടിയിലധികം ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിനുള്ളത്.