എല്‍.ഡി.എഫ് കൊല്ലത്ത് പണം കൊടുത്ത് വോട്ടിന് ശ്രമിക്കുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, ആരോപണം പരാജയഭീതി മൂലമെന്ന് ബാലഗോപാല്‍

കൊല്ലത്ത് പണം നല്‍കി ഇടത് സ്ഥാനാര്‍ത്ഥി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍. 300 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കാനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള കുടുംബങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ വിതരണം ചെയ്യുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

“ക്യാഷ് ഫോര്‍ വോട്ട്” എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് നിയോജകമണ്ഡലങ്ങളിലെ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ ഇത് പെരുംനുണയാണെന്നും പരാജയഭീതിയാണ് ഇത്തരം ആരോപണത്തിന്റെ പിന്നിലെന്നും വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ ആരോപണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.