യു.പിയില്‍ ലുലു മാളില്‍ നിസ്‌കരിച്ചവര്‍ക്ക് എതിരെ കേസ്; മാളിനുള്ളില്‍ മതാരാധന അനുവദിക്കില്ലെന്ന് അധികൃതര്‍

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലുലുമാളിന് അകത്ത് നിസ്‌കരിച്ചവര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. ലുലു ഗ്രൂപ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഹിന്ദു സംഘടന പരാതി നല്‍കിയതിന് പിന്നാലെയാണ് അധികൃതരും പരാതി നല്‍കിയിരിക്കുന്നത്. മാളിനകത്ത് ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

‘ലുലു മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ട് മാളില്‍ ആളുകള്‍ നിസ്‌കരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭയാണ് ആളുകള്‍ നിസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതേസമയം നിസ്‌കരിച്ചവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ലുലു ഗ്രൂപ്പിന്റെ 235-ാമത് സംരംഭമാണ് യുപിയിലെ മാള്‍. ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാളും ഇതാണ്. 22 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന മെഗാ മാള്‍ 4,800 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കും. വിവിദ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്.

വിവിധങ്ങളായ ബ്രാന്‍ഡുകളുടെ 25 ഔട്ട്ലെറ്റുകള്‍ അടങ്ങുന്ന മെഗാ ഫുഡ് കോര്‍ട്ടില്‍ 1600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സൗകര്യമുണ്ട്. ഏഴു ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 11 നിലകളുള്ള പാര്‍ക്കിംഗ് മാളില്‍ ഉണ്ടെന്നും മാളിന്റെ 11 സ്‌ക്രീനുകളുള്ള പിവിആര്‍ സൂപ്പര്‍പ്ലെക്‌സ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്ന് ലഖ്‌നൗവിലെ ലുലു മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു.