'പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തരവിഷയം, ചോദ്യം ചെയ്യാൻ യൂറോപ്യൻ യൂണിയന് അധികാരമില്ല'; പ്രമേയത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തയ്യാറാക്കിയ പ്രമേയത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ 751 അംഗങ്ങളില്‍ 600 പേര്‍ പൗരത്വ ഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ആറ് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്കായിരിക്കും പൗരത്വ ഭേദഗതി നിയമം വഴി തുറക്കുന്നതെന്നായിരുന്നു യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍  അഭിപ്രായപ്പെട്ടത്.

എന്നാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. പൗരത്വ  നിയമ ഭേദഗതി പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇരുസഭകളിലേയും ചര്‍ച്ചക്ക് ശേഷമാണ് ഇത് പാസാക്കിയതെന്നും ഇന്ത്യ പറഞ്ഞു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യക്കെതിരായ പ്രമേയം അവതരിപ്പിക്കും.

ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാദ്ധ്യതകള്‍ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. പൗരത്വത്തിന് മറ്റുള്ളവര്‍ക്കെന്ന പോലെയുള്ള അവകാശം മുസ്‍ലിങ്ങളില്‍ നിന്ന് അന്യമാക്കാന്‍ നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്‍ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും പ്രമേയം പങ്കുവെയ്ക്കുന്നു.

ഫലപ്രദവും ശക്തവുമായ മനുഷ്യാവകാശ സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നു് യൂറോപ്യന്‍ യൂണിയനോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തെ ജനുവരി ഏഴിന് നടന്ന പ്രതിഷേധ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അംഗങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.