അസം പൗരത്വ രജിസ്‌ട്രേഷന്‍; ബി.എസ്.എഫ് ഇന്‍സ്‌പെക്ടറെയും ഭാര്യയെയും കുടിയേറ്റക്കാരായി പ്രഖ്യാപിച്ചു, അറസ്റ്റു ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം

രാജ്യത്തിനായി അതിര്‍ത്തി കാക്കുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ കുടിയേറ്റക്കാരായി പ്രഖ്യാപിച്ചു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ട്രിബ്യൂണല്‍ പോലീസിനോട് ഉത്തരവിട്ടു. അസം ദേശിയ പൗരത്വ രജിസ്ട്രിയില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണ് ട്രിബ്യൂണലന്റെ നടപടി.

ബി.എസ്.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ മുസിബുര്‍ റഹ്മാനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചത്. ബിഎസ്എഫിന്റെ 144ാം ബറ്റാലിയണിന്റെ ഭാഗമായി പഞ്ചാബിലാണ് മുസിബുര്‍ ജോലി ചെയ്യുന്നത്. ട്രിബ്യൂണല്‍ വിധി വന്നതിന് പിന്നാലെ ഇദ്ദേഹം നാട്ടിലെത്തി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

സ്വന്തം രാജ്യത്ത് ഒരു വിദേശിയായി പ്രഖ്യാപിക്കപ്പെടുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്ന് മുസിബുര്‍ റഹ്മാന്‍ പറഞ്ഞു. ജോര്‍ഹത്ത് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റഹ്മാനെയും ഭാര്യയെയും വിദേശിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് കുടുംബത്തെ ഇത് അറിയിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു.

നേരത്തെ മുന്‍ സൈനികനും കാര്‍ഗില്‍ യുദ്ധവീരനുമായ മുഹമ്മദ് സനൗള്ളയെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡിറ്റന്‍ഷന്‍ ക്യാമ്പിലാക്കിയിരുന്നു. ട്രിബ്യൂണല്‍ വിധിക്കെതിരെ ഗുവാഹാട്ടി ഹൈക്കോടതിയില്‍ നിന്ന് ഇദ്ദേഹം ജാമ്യം നേടി പിന്നീട് പുറത്തിറങ്ങി.

ഇതിനകം തന്നെ 100 പേര്‍ അസമില്‍ അനധികൃത കുടിയേറ്റക്കാരായി ട്രിബ്യൂണല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 200 പേരോളം ഇനി ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് വിവരങ്ങള്‍. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണ് ഇവരെന്നാണ് ട്രിബ്യൂണല്‍ പറയുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങിയതോടെയാണ് നിരവധി ആളുകള്‍ രാജ്യത്തെ പൗരന്മാരല്ലാതാകുന്നത്.

ഓഗസ്റ്റ് 31 അകം പൗരത്വ രജിസ്റ്റര്‍ പിഴവുകള്‍ തീര്‍ത്ത് പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഈ സമയപരിധി പാലിക്കാന്‍ അധികൃതര്‍ പരിശ്രമിക്കുകയാണ്.