'ബിജെപി ജയിച്ചത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ട്'

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചത് ജനങ്ങള്‍ അവര്‍ക്ക് അനുകൂലമായി വിധി എഴുതിയത് കൊണ്ടല്ല, മറിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആയതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുംബൈ ഘടകം അധ്യക്ഷന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഗുജറാത്തിലെ സകല ജനങ്ങളും ബിജെപിക്ക് എതിരായിരുന്നു. മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും ഗുജറാത്തില്‍ ആളില്ലായിരുന്നു. ഈ വിജയം ജനങ്ങള്‍ നല്‍കിയതല്ല, മറിച്ച് ഇവിഎം നല്‍കിയതാണ്” – സഞ്ജയ് നിരുപം പറഞ്ഞു.

“തുടക്കം മുതലെ ഞങ്ങള്‍ക്ക് ഈ സംശയം ഉണ്ടായിരുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണെന്ന് എല്ലാവരും ഓര്‍ക്കണം” – നിരുപം കൂട്ടിച്ചേര്‍ത്തു.

125 മുതല്‍ 140 സീറ്റുകള്‍ വരെ നേടി ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നത്. താനിപ്പോഴും തന്റെ നിലപാട് ആവര്‍ത്തിക്കുകയാണെന്നും ഗുജറാത്തില്‍ ബിജെപി കള്ളക്കളി കളിച്ചാണ് ജയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.